മാര്‍ ജയിംസ് പഴയാറ്റിൽ ഇരിങ്ങാലക്കുട രൂപതയുടെ മാർഗദീപമാണെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അനുസ്മരിച്ചു. ‘എല്ലാം ക്രിസ്തുവില്‍ നവീകരിക്കുക’ എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ അമരക്കാരനായി ദൗത്യമേറ്റെടുത്ത ജയിംസ് പിതാവ് ജീവിതത്തിലെ ഓരോ നിമിഷവും നിതാന്തമായ ജാഗ്രതയോടെ ഇടയജനങ്ങളെ വിശ്വാസാധിഷ്ഠിത സ്നേഹസമൂഹമായി വളര്‍ത്താനുള്ള കഠിനപ്രയത്നത്തിലായിരുന്നു.
ഒരേ ആത്മാവോടും ഒരേ ഹൃദയത്തോടും കൂടി ഒരുമിച്ചു മുന്നേറാനുള്ള ആഹ്വാനമായിരുന്നു കര്മമേഖലകളിലുടനീളം. പ്രാര്‍ഥനയുടെ ചൈതന്യമായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. ദൈവത്തിലാശ്രയിക്കുന്നവര്ക്ക് അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന് ജീവിതംകൊണ്ടു സാക്ഷ്യംനല്കാന് പിതാവിനായെന്നും മാർ പോളി കണ്ണൂക്കാടൻ ചൂണ്ടിക്കാട്ടി.
തിരുഹൃദയഭക്തിയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. കരുതലും കാവലും വാത്സല്യവുമായിരുന്നു അദ്ദേഹത്തിന്റെ പിതൃഭാവം. വൈദികരോടും അജഗണത്തോടും പ്രകടമാക്കിയിരുന്ന സ്നേഹവും ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സഹായിക്കാനുള്ള മനോഭാവവും രോഗാവസ്ഥയിലും അസ്വസ്ഥതകളിലും ആയിരിക്കുന്നവരെ വ്യക്തിപരമായി സന്ദര്‍ശിക്കാനുള്ള താത്പര്യവും ഒരു കാരുണ്യപ്രവാചകന്റെ പരിവേഷം നല്കി.
അധികാരം വികേന്ദ്രീകരണത്തിലൂടെയാണു കരുത്താര്‍ജിക്കുന്നതെന്നും പരസ്പരവിശ്വാസമാണു വിജയത്തിന്റെ ലക്ഷ്യമെന്നും സ്നേഹപൂര്‍വമായ തിരുത്തലും സംരക്ഷണവുമാണ് സഹപ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നതെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. വിശുദ്ധിയും വിനയവുമുള്ള ഹൃദയങ്ങളെ ദൈവം കൈപിടിച്ചുയര്ത്തുമെന്നതിന്റെ തെളിവാണ് 1995 ജൂണ്‍ ഏഴിന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ അസിസ്റ്റന്റായി ജയിംസ് പിതാവിനെ നിയോഗിക്കാനുള്ള സഭയുടെ തീരുമാനം.
ഇരിങ്ങാലക്കുട രൂപതയുടെ വളര്‍ച്ചയുടെ വഴികളില്‍ ക്രാന്തദര്‍ശിയായ ഒരു അജപാലകന്റെ വ്യക്തവും കൃത്യവുമായ ആസൂത്രണവൈഭവം തെളിഞ്ഞുനില്ക്കുന്നുണ്ട്. ഓരോ രൂപതാദിനത്തിലും ഒരു പുതിയ സംരംഭത്തിന് അദ്ദേഹം തുടക്കംകുറിച്ചു.
ജാതിമതഭേദമന്യേ ഏവരെയും ഉള്‍ക്കൊണ്ട് സാധ്യമായ എല്ലാ സഹായങ്ങളും പങ്കുവയ്ക്കാന്‍ തയാറായ ഒരു നല്ല സമറായന്റെ നേര്‍വായന നീണ്ട 32 വര്‍ഷത്തെ ബിഷപ്പിന്റെ ജീവിതത്താളുകളിലുണ്ട്. ബിഷപ് മാര്‍ ജയിംസ് പഴയാറ്റില്‍ നിത്യതയിലേക്കു വിടവാങ്ങിയിട്ട് 10 വര്‍ഷങ്ങള്‍ പിന്നിടുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന്റെ സ്നേഹസ്മരണയ്ക്കു മുന്നില്‍ നന്ദിപൂര്‍വം രൂപതയ്ക്കുവേണ്ടി കൈകൂപ്പുകയാണ്.
ഇരിങ്ങാലക്കുട രൂപത സുവര്‍ണ ജൂബിലിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയില്‍ മുന്നോട്ടുള്ള വഴിയില്‍ മാര്‍ഗദീപമായി അദ്ദേഹം കൂടെയുണ്ടെന്ന് ഉറപ്പിക്കാമെന്നും അനുസ്മരണ സന്ദേശത്തിൽ മാർ കണ്ണൂക്കാടൻ പറഞ്ഞു.